മഴയൊന്നൊഴിഞ്ഞ സമയം ആണ്. വെള്ളം പിടിക്കാന്‍ വെച്ച ബക്കറ്റിലേക്ക് അവസനത്തെ തുള്ളിയും വീണു.മാറി മാറി വരുന്ന ഓളങ്ങള്‍ എണ്ണി മടുത്തു ഉണ്ണിക്ക്.ബക്കറ്റും നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി.
അവിടെയിവിടെയായി കാലം തെറ്റി പൂത്ത തുമ്പപ്പൂവിലും മുക്കുറ്റിയിലും ഒരു തുമ്പി പാറികളിക്കുന്നുണ്ടല്ലൊ!
പതിയെ,നനഞ്ഞ മണ്ണില്‍ കുഞ്ഞിക്കാല് പതിച്ച് ഉണ്ണി തുമ്പിയെ പിടിക്കാന്‍ നോക്കുമ്പോള്‍, "അരുതുണ്ണീ,പാവം ണ്ട്.." ,അമ്മ പറഞ്ഞു.ഉണ്ണിയുണ്ടൊ കേള്‍ക്കുന്നു. പമ്മി പമ്മി ചിറകു പിടിച്ച് കല്ലെടുപ്പിക്കാ ഉണ്ണി.
വലിയ കരിങ്കല്ലില്‍ അള്ളിപിടിച്ച് തുമ്പി കഷ്ടപെടുകയാണ്.പാവം അതിനു പൊക്കാന്‍ പറ്റുന്നില്ല.ഉണ്ണിക്കു ദേഷ്യം വന്നു.
"ഈ തുമ്പിയെന്താ കല്ലെടുക്കാത്തെ-"
അവന് അതിന്റെ ചിറകുപിടിച്ചു ഞെരിച്ചു. ചിറകറ്റ തുമ്പി പിടഞ്ഞു വീണു.
ഉണ്ണി ഇപ്പൊ ശരിക്കും പേടിച്ചു. മച്ചിന്റെ മുന്പില് നാമം ചൊല്ലി ഇരിക്കുന്ന മുത്തശ്ശിയോട് അവന് ചൊദിച്ചു:
"മരിച്ചാ മുത്തശ്ശീ എല്ലം നക്ഷത്രങ്ങള്‍ ആവ്വോ ?"
"ഉവ്വല്ലോ, രാത്രി നമുക്ക് കാണാലോ..."
പിന്നെയും മുത്തശ്ശി എന്തൊക്കെയോ പറയുന്നുണ്ട് .അവന് എണീറ്റു പോന്നു.
അന്നു രാത്രി, ആ ഇടനാഴിയിലെ കിളിവാതിലിനപ്പുറം കറുത്ത ആകാശവും മിന്നുന്ന മിന്നാമിന്നികളേയും നോക്കി തൂണും ചാരി ഇരിക്കുമ്പോള്‍ അവന് മെല്ലെ ചോദിച്ചു: "അതിലേതാ തുമ്പി നക്ഷത്രം ..?