Thursday, August 23, 2007

ഇവിടേയും ഇങ്ങനെ...

പകലിന്റെ
ഇത്തിരിവെട്ടത്തില്‍
മഴവില്ലു വരച്ചവര്‍...
പോക്കുവെയിലിന്റെ
യാത്രാമൊഴിയില്‍
സംഗീതം നിറച്ചവര്‍...
രാത്രിയുടെ മൌനത്തില്‍
‍സുഗന്ധം പൊഴിച്ചവര്‍...
ഇന്നലെ വരെ
അവരങ്ങനെ ആയിരുന്നു...
ഇന്ന്,
പകലാവാന്‍
കൊതിക്കുന്ന രാത്രി...
കാഹളം മുഴക്കുന്ന
പോക്കുവെയില്‍...
എന്നിട്ടും,
തറവാട്ടിലെ
തെക്കെ അറയിലെ,
ഇത്തിരി വെട്ടത്തിലിരുന്ന്
ഒന്നുമറിയാതെ മുത്തശ്ശി
വീണ്ടും,വെറുതെ
പായാരമോതി.
ഇങ്ങനേയും
ഒരു കാലമോ,മുത്തശ്ശി?
കാഴ്ചക്കുമപ്പുറത്തെ
കാണാക്കനി തേടി-
ഇനിയും തീരാത്ത
നഷ്ടബോധത്തില്‍,
വെറുതെ വിഹരിക്കുമ്പോള്‍,
കണ്ണുനീരിന്റെ
നനവുമാത്രമവശേഷിക്കുന്ന
വെറുമൊരു
‘ഗെറ്റുഗെതര്‍’ മാത്രമാകുമോ,
ഈ ഓര്‍മകള്‍...